ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഓട്ടിസം ബാധിതനായ ഇരുപത്തിയാറുകാരനെ സമീപവാസി പട്ടിക കൊണ്ട് മർദിച്ചതായി പരാതി. ശരീരമാസകലം പരിക്കേറ്റ യുവാവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡ് ആഞ്ഞലി പാലത്തിന് സമീപം പുത്തൻതോട്ടുകയിൽ പരേതനായ അജിയുടെയും മായയുടെയും മകൻ അഭിജിത്തിനാണ് മർദനമേറ്റത്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മായ വീട്ടുജോലിക്ക് പോയ സമയത്ത് പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങിവരുമ്പോഴാണ് അഭിജിത്തിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സമീപവാസിയായ ജയേഷ് എന്ന വ്യക്തിക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെന്നും ഓട്ടിസം ബാധിതനാണെന്നും വ്യക്തമായിട്ടും പ്രതി യാതൊരു ദയയും കാണിച്ചില്ലെന്ന് അഭിജിത്തിന്റെ അമ്മ മായ ആരോപിക്കുന്നു. 'ബംഗാളി' എന്ന് വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. പട്ടിക കൊണ്ട് ഇടത് കൈമുട്ടിനും മുതുകിനും ക്രൂരമായി മർദിച്ചതിനെ തുടർന്ന് യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ അഭിജിത്തിനെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റുകയുമായിരുന്നു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.